പാലോട്∙ പാർക്കിങ് ഗ്രൗണ്ട് ഒരുക്കിയിട്ടും പാലോട് ജംക്‌ഷനിലും വാഹനപാർക്കിങ് തോന്നിയതുപോലെ . ഇതിൽ അധികവും വാഹനങ്ങൾ റോഡ് അരുകിൽ ഇട്ട് ദൂര സ്ഥലങ്ങളിൽ പോയി വരുന്നവരാണെന്നു കച്ചവടക്കാർ പറയുന്നു. ഇതുമൂലം കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് വാഹനം ഒതുക്കി നിർത്തി സാധനങ്ങൾ വാങ്ങാനോ കടകളിലേക്ക് കയറാനോ പറ്റാത്ത അവസ്ഥയാണെന്നും പൊലീസ് ശ്രദ്ധിക്കുന്നില്ലെന്നും കച്ചവടക്കാർ പറയുന്നു. നോ പാർക്കിങ് മേഖലയിലാണ് അധികവും പാർക്കിങ്. കെഎസ്ആർടിസി ബസുകൾ തിരിഞ്ഞിറങ്ങുന്ന മടത്തറ റോഡിലും പെരിങ്ങമ്മല, നെടുമങ്ങാട് റോഡുകളിലും ഇരു സൈഡിലും പാർക്കിങ് ആണ്. കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്ക് പാർക്ക് ചെയ്യാൻ പറ്റാതെ കച്ചവടത്തെ ബാധിക്കുന്നതായി മനസ്സിലാക്കി പെരിങ്ങമ്മല റോഡിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ അടുത്തിടെ പാർക്കിങ് ഗ്രൗണ്ട് തുറന്നെങ്കിലും അത് പ്രയോജനപ്പെടുത്താൻ പലരും തയാറാവുന്നില്ല. പൊലീസ് പലതവണ പാർക്കിങ് മേഖലകൾ ക്രമീകരിച്ചു നൽകിയിട്ടും അതൊക്കെ അവഗണിച്ചാണ് പലരുടെയും പാർക്കിങ്. ഓണക്കാലം കൂടി വരുന്നതോടെ അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് കച്ചവടക്കാർ ആവശ്യപ്പെട്ടു.
