തിരുവനന്തപുരം : ആർസിസിയിലെ നിയമന ക്രമക്കേടിൽ ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആറിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. പരീക്ഷയിൽ ആദ്യ റാങ്കുകൾ ലഭിച്ചവർക്ക് ചോദ്യങ്ങൾ ചോർത്തി നൽകിയെന്ന് ഉദ്യോഗാർഥി പറഞ്ഞു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും പൂർണ്ണ നിയന്ത്രണം ചീഫ് നഴ്സിംഗ് ഓഫീസർക്കായിരുന്നെന്നും ഉദ്യോഗാർഥി.ആർസിസിയിലെ സ്റ്റാഫ് നഴ്സ് നിയമന നടപടിയിൽ സസ്പെൻഷൻ നടപടി നേരിടുന്ന ചീഫ് നഴ്സിംഗ് ഓഫിസർ ശ്രീലേഖ ആറിനെതിരെയാണ്
ഉദ്യോഗാർഥിയുടെ ഗുരുതര വെളിപ്പെടുത്തൽ. എഴുത്ത് – അഭിമുഖ പരീക്ഷകളുടെ പൂർണ നിയന്ത്രണം ചീഫ് നഴ്സിംഗ് ഓഫീസർക്കായിരുന്നു. ഇൻറർവ്യൂ ബോർഡിൽ ആർസിസിക്ക് പുറത്തുള്ള ഒരാൾ വേണമെന്ന ചട്ടം പാലിക്കാതെയാണ് നടപടി.
എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും എല്ലാ ചോദ്യങ്ങൾക്കും ശരിയായ മറുപടി നൽകി പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും റാങ്ക് പട്ടികയിൽ പിന്നിലേക്ക് പോയി. ചീഫ് നഴ്സിംഗ് ഓഫീസറുടെ സഹോദരിയുടെ മകൾ അടക്കം ബന്ധുക്കൾക്കും അടുപ്പക്കാർക്കും ആണ് നിയമനം നൽകിയത്. ആദ്യ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ കേരളത്തിന് പുറത്ത് ഒന്നിച്ചു പഠിച്ചിരുന്നവരെന്ന് ഉദ്യോഗാർഥി ആരോപിക്കുന്നു.സംസ്ഥാനത്തിന് പുറത്ത് പഠിച്ച് കേരളത്തിൽ ജോലി ചെയ്യേണ്ടവർക്ക് കേരള നഴ്സസ് ആൻഡ് മിഡ്വൈസറി കൗൺസിലിന്റെ രജിസ്ട്രേഷൻ നിർബന്ധം ആണ്.നിയമനം ലഭിച്ചവർ ഈ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ടോ എന്ന സംശയവും നിലനിക്കുന്നുണ്ട്. ഒരു വർഷത്തെ പ്രവർത്തിപരിചയം വേണമെന്ന ചട്ടവും അട്ടിമറിക്കപ്പെട്ടതായി ഉദ്യോഗാർഥികൾ സംശയിക്കുന്നു
