മാറനല്ലൂർ: കണ്ടല തൂങ്ങാമ്പാറ എന്നിവിടങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം അഴിച്ചു വിടുകയും വഴിയാത്രക്കാരെ ആക്രമിക്കുകയും വാഹനങ്ങൾ അടിച്ചു തകർക്കുകയും സംഭവം അന്വേഷിക്കാൻ എത്തിയ പൊലീസിന് നേരെ പെട്രോൾ ബോംബെറിയുകയും ചെയ്ത കേസിലെ രണ്ടാം പ്രതിയായ കാട്ടാക്കട മുതിയാവിള കാരുണ്യത്തിൽ അമൻ (20) നെ ഷാഡോ പോലീസ് പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തു നിന്നും കാട്ടാക്കട നർകോട്ടിക്ക് ഡി വൈ എസ് പി റാഷിദ്ന്റെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്.
കഴിഞ്ഞ മാസം പതിനെട്ടിന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
ഈ കേസിൽ ഉൾപ്പെട്ട പ്രതികൾ പോലീസിനെയും പോലീസ് വാഹനത്തെയും ആക്രമിക്കുന്നത് പതിവാണ്. കേസുകളിൽപെട്ട് ജയിലിലേക്ക് പോകുന്ന ഇവർ ജാമ്യത്തിൽ ഇറങ്ങിയാൽ വിവിധ പ്രദേശങ്ങളിൽ തമ്പടിക്കുകയും കഞ്ചാവ് ലഹരിയിൽ പ്രദേശത്ത് ആക്രമണം നടത്തുന്നതും പതിവായിരിക്കുകയാണ്. നാട്ടുകാർ വിവരം നൽകുമ്പോൾ സ്ഥലത്തേക്ക് എത്തുന്ന പോലീസിനെ സംഘം ചേർന്ന് ആക്രമിക്കുകയും ജീപ്പ് എറിഞ്ഞു തകർക്കുകയും ചെയ്യും. മാസങ്ങൾക്കു മുൻപ് കോട്ടൂരിൽ വീട് അടിച്ചു തകർക്കുകയും കുറ്റിച്ചൽ ഭഗത്ത് വച്ച് നെയ്യാർ ഡാം പോലീസിന് നേരെ പെട്രോൾ ബോംബ് എറിയുകയും ജീപ്പ് അടിച്ചു തകർത്ത കേസിലെയും പ്രതികളിൽ ഒരാളാണ് അമൻ.
മാറനല്ലൂർ സർക്കിൾ ഇൻസ്പെക്ടർ തൻസീം അബ്ദുൾ സമദ്, റൂറൽ ഡാൻസഫ് ടീം അംഗങ്ങളായ നെവിൽരാജ്, സതികുമാർ,വിജേഷ്,ശ്രീനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്‌തു.
