കലുങ്ക് പൊളിച്ചു മാറ്റിയതോടെ ഇതുവഴിയുള്ള ഗതാഗതവും പൂർണമായി നിരോധിച്ചിരുന്നു. ബദൽ മാർഗ്ഗമായ അഴൂർക്കടവ് പാലത്തിന് സമീപത്തെ പഞ്ചായത്ത് ഇടറോഡാണ് അഴൂർ ഗണപതിയാംകോവിൽ ജംഗ്ഷനിലേക്ക് എത്തുന്നതിനുള്ള ഏക ആശ്രയം. എന്നാൽ ഈ റോഡ് തകർന്നുകിടക്കുന്നത് യാത്രാദുരിതം ഇരട്ടിയാക്കുന്നു. മുതലപ്പൊഴിയിലെ അദാനിയുടെ വാർഫിലേക്ക് പാറയുമായി എത്തുന്ന ടോറസ് ലോറികളുടെ മരണപ്പാച്ചിലാണ് കലുങ്ക് തകരാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.കലുങ്ക് പുനർനിർമ്മിക്കുന്നതിനായി എത്തിയ കരാറുകാരൻ 24-ാം തീയതി കലുങ്ക് പൂർണമായി പൊളിച്ചു. എന്നാൽ ഒരാഴ്ച പിന്നിട്ടും നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. സമീപത്തെ ഇലക്ട്രിക് പോസ്റ്റും വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും മാറ്റുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാതെയാണ് കലുങ്ക് പൊളിച്ചത്.
കലുങ്ക് പൊളിച്ച് മാറ്റുന്നതിടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പും പൊട്ടി, ഇതോടെ ജലവിതരണവും തടസ്സപ്പെട്ടു.പഞ്ചായത്ത് മെമ്പർ ഓമനയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയോടെ അഴൂർ ഗണപതിയാം കോവിൽ ജംഗ്ഷനിൽ റോഡ് ഉപരോധിച്ചു. സമരത്തിന് പിന്നാലെ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കി. എന്നാൽ കലുങ്കിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് മാറ്റിയാൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയുള്ളൂ. എത്രയും വേഗം കലുങ്ക് പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു
