തിരുവനന്തപുരം : ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പതിനെട്ടു വയസ്സുകാരി ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ സുഹൃത്ത് ബിനോയിയെ (21) മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പോക്‌സോ കോടതിയുടെതാണ് നടപടി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയും ബിനോയിയും തമ്മിൽ 2 വർഷത്തോളം പ്രണയത്തിലായിരുന്നെന്നു പൊലീസ് പറയുന്നു. ഈ സമയത്ത് റിസോർട്ടിലും വീട്ടിലും വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പൊലീസ് കോടതിയെ അറിയിച്ചു. ഇതിനിടെ പ്രതി ഗർഭഛിദ്രം നടത്തുന്നതിനായി ഗുളികകൾ വാങ്ങി നൽകിയിരുന്നു. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനും പെൺകുട്ടിയെ കൊണ്ടുപോയ വാഹനങ്ങൾ കണ്ടെത്താനും മറ്റിടങ്ങളിൽ തെളിവെടുപ്പ് നടത്താനും മൂന്നു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. അതേസമയം, മറ്റാരെയോ രക്ഷിക്കാൻ വേണ്ടി ബിനോയിയെ കേസിൽ കുടുക്കിയതാണെന്ന് പ്രതിഭാഗം വാദിച്ചു.
വർഷങ്ങളായി അടുപ്പത്തിലായിരുന്ന ഇവർ 5 മാസം മുൻപ് തമ്മിൽ പിരിഞ്ഞു. ഇതിനുശേഷം പെൺകുട്ടിക്കു നേരെ സമൂഹമാധ്യമങ്ങളിൽ പ്രചരണമുണ്ടായി. ബിനോയിയുടെ സുഹൃത്തുക്കളാണ് ഇതിനു പിന്നിലെന്നാണ് പറയുന്നത്. 18 വയസാകുന്നതിനു മുൻപ് പെൺകുട്ടിയെ പീഡിപ്പിച്ച സാഹചര്യത്തിലാണ് ബിനോയിക്കെതിരെ പോക്‌സോ ചുമത്തിയിരിക്കുന്നത്. അനധികൃതമായി ഗർഭഛിദ്രം നടത്തിയതിന് 312-ാം വകുപ്പും ചുമത്തിയിട്ടുണ്ട്.
ബിനോയിയുമായി പിരിഞ്ഞതിനെ തുടർന്ന് മനോവിഷമത്തിലായിരുന്ന പെൺകുട്ടി ഈ മാസം 10നു രാത്രിയാണ് വീട്ടിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന കുട്ടി 16നാണ് മരിച്ചത്. പോക്‌സോ ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ബിനോയിയെ സിജെഎം കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിരുന്നു. ബിനോയിയുടെ ഫോണിൽനിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് പൊലീസിൽ അറിയിച്ചു.
ജീവനൊടുക്കുന്നതിന്റെ തലേദിവസം അമ്മയ്ക്ക് അയച്ച വാട്‌സാപ് സന്ദേശത്തിൽ വീട് മാറണമെന്നല്ലാതെ പെൺകുട്ടി മറ്റൊന്നും പറഞ്ഞിരുന്നില്ല. മുറിയിൽ വാതിലടച്ച് ഇരിക്കുകയായിരുന്നു. തന്റെ മരണത്തിന് ആരും ഒന്നും ചെയ്തിട്ടില്ലെന്നും ഈ ലോകത്ത് ജീവിക്കേണ്ടെന്നും മുറിയിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ബിനോയിയോടു പറയണം സന്തോഷമായിരിക്കാൻ. ഇനി തോൽവികൾ ഏറ്റുവാങ്ങാൻ സാധിക്കില്ലയെന്നും കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു. കൗൺസിലിങ്ങിനു വിധേയയായി പെൺകുട്ടി രണ്ടു മാസമായി മരുന്നു കഴിച്ചുവരികയായിരുന്നു. ബിനോയിയുടെ സുഹൃത്തുക്കൾ പെൺകുട്ടിയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ പറഞ്ഞതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
