തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തിൽ പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണർക്ക് പരാതി നൽകി. പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സർവകലാശാലയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ടാണ് സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശും അമ്മയും ഷീബയും ഗവർണറെ കണ്ടത്.

പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയത് ചട്ടം ലംഘിച്ചാണെന്നും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നുവെന്നും സിദ്ധാർഥന്റെ മാതാപിതാക്കൾ ചൂണ്ടിക്കാട്ടി. പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി മാതാപിതാക്കൾ അറിയിച്ചു. പരാതി വി.സിക്ക് അയക്കുമെന്ന് രാജ്ഭവനും വ്യക്തമാക്കി.
