കിളിമാനൂർ : പിണറായി വിജയൻ ഭരിക്കുമ്പോൾ പോലീസ് സിപിഎമ്മിൻറെ അടിമകളായെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സാധാരണ ജനത്തെ സംരക്ഷിക്കേണ്ട പൊലീസുകാർ അക്രമത്തിന് കൂട്ടുനിൽക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. സിപിഎം നേതാക്കളുടെ താത്പര്യമനുസരിച്ചാണ് പ്രവർത്തിക്കുന്നതെങ്കിൽ ജനം പൊലീസ് സ്റ്റേഷനിലെത്തി ഉത്തരവാദിത്തം ഓർമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിളിമാനൂർ സ്റ്റേഷനിലേക്ക് ബിഎംഎസ് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി.മുരളീധരൻ. മുതിർന്ന ബിജെപി നേതാവ് സി.കെ.പത്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
ബിജെപി പ്രവർത്തകരോടും നേതാക്കളോടും അപമര്യാദയായി പെറുമാറുന്നത് പോലീസ് പതിവാക്കിയിരിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങളുമായി ചെല്ലുന്ന ജനപ്രതിനിധികളെപ്പോലും അവഹേളിക്കുകയാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. കിളിമാനൂരിൽ ബിഎംഎസ് ലോഗോ മാറ്റിയാൽ മാത്രമോ ഓട്ടോ ഓടിക്കാൻ അനുവദിക്കൂ എന്ന പോലീസ് നിലപാട് ശക്തമായി ചെറുക്കും. കടമകൾ മറന്നുപോയാൽ ബിജെപി–ബിഎംഎസ് പ്രവർത്തകർ അത് പോലീസിനെ ഓർമിപ്പിക്കുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.
