കെഎസ്ആർടിസി സർവീസുകൾ കുറഞ്ഞു; യാത്രാക്ലേശത്തിൽ പാലോട്.
കെഎസ്ആർടിസി സർവീസുകളുടെ ക്ഷാമം പാലോട് നിന്ന് വിവിധ മേഖലകളിലേക്ക് യാത്രാക്ലേശം രൂക്ഷമാക്കി. പല സർവീസുകളും വെട്ടിക്കുറച്ചിരിക്കുകയാണ്. പെരിങ്ങമ്മല മേഖലയിലേക്കുള്ള ധാരാളം സർവീസുകൾ ഇതിലുൾപ്പെടും. സന്ധ്യയായാൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.60 ലധികം സർവീസുകൾ ഇവിടെനിന്ന് ഉണ്ടായിരുന്നു. അത് മൂന്നിലൊന്നായി ചുരുങ്ങി. നല്ല വരുമാനം ഉണ്ടായിരുന്ന സർവീസുകൾ പലതും നിർത്തലാക്കി.
പരമ്പരാഗതമായി നടത്തിയിരുന്ന സ്റ്റേ ബസുകളടക്കം പിൻവലിച്ചു.ഇതുകാരണം ആദിവാസി മേഖലകളിലടക്കം രൂക്ഷമായ യാത്രാക്ലേശമാണ്. അടുത്ത കാലത്ത് വർക്‌ഷോപ്പും നിർത്തലാക്കി. പ്രതിഷേധത്തെ തുടർന്ന് വർക് ഷോപ് ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും കാര്യക്ഷമമല്ലെന്ന് പറയുന്നു. നാട്ടുകാർ വാങ്ങി നൽകിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 40 വർഷത്തിലേറെ പഴക്കമുള്ള ഡിപ്പോയും ശോച്യാവസ്ഥയിലാണ്. കുണ്ടും കുഴിയും നിറഞ്ഞ നിലയിലായ ഡിപ്പോ മഴക്കാലത്ത് ചെളിക്കളമാവും. യാത്രക്കാർ വന്നാൽ ഇരിക്കാൻ ഇടമില്ല.
പാലോട് കെഎസ്ആർടിസി ഡിപ്പോയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും വെട്ടിക്കുറച്ച സർവീസുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പെരിങ്ങമ്മല മണ്ഡലം കമ്മിറ്റി ഇന്ന് ഡിപ്പോയിലേക്ക് ജനകീയമാർച്ചും ധർണയും സംഘടിപ്പിച്ചിരിക്കുമെന്ന് ചെയർമാൻ സലിം പള്ളിവിളയും കൺവീനർ കൊച്ചുവിള അൻസാരിയും അറിയിച്ചു.
