അടുത്തമാസത്തോടെ പൊതുവിപണിയിൽ ലഭ്യമാക്കുന്നതിനുമുന്നോടിയായാണ് വില നിശ്ചയിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. ചുരുങ്ങിയ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാൻ നാഷണൽ ഫാർമസിക്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്ക് ഇതിനകം നിർദേശം നൽകിയിട്ടുണ്ട്.
205 രൂപയ്ക്കാണ് സർക്കാർ ഇരുവാക്സിനുകളും വാങ്ങുന്നത്. 33ശതമാനം ലാഭംകൂടിചേർത്താണ് ഡോസ് ഒന്നിന് 275 രൂപയായി നിശ്ചയിക്കാൻ ഉദ്ദേശിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈയിടെ നടത്തിയ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തിരുന്നു.
ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിന്റെ ഒരു ഡോസിന് നിലവിൽ സ്വകാര്യ ആശുപത്രികളിൽ 1,200 രൂപയും കോവീഷീൽഡിന് 780 രൂപയുമാണ് ഈടാക്കുന്നത്. സേവന നിരക്കിനത്തിൽ 150 രൂപ വേറെയുമുണ്ട്.
300 രൂപയ്ക്കുതാഴെ മരുന്ന് ലഭ്യമാക്കാൻ തയ്യാറായാൽ സർക്കാർ ഇടപെടൽ ഉണ്ടാകില്ല. ജനുവരി 19ഓടെ ഇരുവാക്സിനുകളും പൊതുവിപണിയിൽ ലഭ്യമാക്കണമെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ നിയോഗിച്ച സമതി നേരത്തെ നിർദേശം നൽകിയിരുന്നു
