നെടുമങ്ങാട്: ഭാര്യയെ കടിച്ച അയല്‍വീട്ടിലെ വളര്‍ത്തുനായയെ അടിച്ചു കൊന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. നെടുമങ്ങാട് സ്വദേശി പ്രശാന്തിനെതിരെയാണ് കേസെടുത്തത്.നായയെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച വീട്ടുടമയായ സ്ത്രീയെയും ഇയാള്‍ ഉപദ്രവിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വീടിന്റെ സിറ്റൗട്ടില്‍ ഉറങ്ങുകയായിരുന്ന നായയുടെ തലയില്‍ ഇയാള്‍ ഇരുമ്പ് കമ്പികൊണ്ട് അടിക്കുകയായിരുന്നുവെന്നും തടയാനെത്തിയ വീട്ടുടമയായ ആദിത്യ രശ്മിയെയും പ്രശാന്ത് അസഭ്യം പറഞ്ഞ് പിടിച്ചു തള്ളിയതായും പറയുന്നു. നിലത്തു വീണ ഇവരുടെ മുന്‍വശത്തെ പല്ലിന് പൊട്ടലുണ്ട്. ബന്ധുവിന്റെ സഞ്ചയന വിവരം അറിയിക്കാന്‍ പ്രശാന്തിന്റെ ഭാര്യ അയല്‍ വീട്ടിലെത്തിയപ്പോഴാണ് നായ കടിച്ചത്.കല്ലിയോട് സ്വദേശിയാണ് പ്രശാന്ത്. ചാത്തന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനും പ്രൊബേഷന്‍ പീരിയഡിലുമാണ് ഇയാൾ. നായയെ കൊന്നതിനും സ്ത്രീയെ ഉപദ്രവിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. നെടുമങ്ങാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തതത്.
