മലയിൻകീഴ് സ്റ്റേഷനിലെ മുൻ സിഐ സൈജു എ വിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സിഐ സൈജു. വനിതാ ഡോക്‌ടറെ ബലാത്സഗം ചെയ്ത കേസിലെ പ്രതിയാണ്. കൊച്ചി അംബേദ്‌കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ബലാത്സംഗ കേസിൽ വ്യാജരേഖകൾ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് അറസ്റ്റിനായി ക്രൈംബ്രാഞ്ച് നീക്കം തുടങ്ങിയതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്തഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് സൈജു. ഇടത് അനുകൂല പൊലീസ് സംഘടനാ നേതാവായ സൈജുവിനെ പിരിച്ചുവിടാതെ സർക്കാരിൽ സ്വാധീനമുള്ള ഒരു എഡിജിപി സംരക്ഷിക്കുകയാണെന്ന് ആക്ഷേപമുയർന്നിരുന്നു. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ നേതാവായിരുന്നു സൈജു.
