നെടുമങ്ങാട്. ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങള്‍ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. നെടുമങ്ങാട് പഴകുറ്റിക്ക് സമീപം പ്രവർത്തിച്ച കമ്മാളം റെസ്റ്റോറന്റിലാണ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
നെടുമങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗമാണ് കഴിഞ്ഞ ദിവസം ഹോട്ടലിൽ മിന്നൽ പരിശോധന നടത്തി പഴകിയ ചിക്കൻ, ബീഫ്, തലേ ദിവസത്തെ അവിയൽ, തോരൻ, തുടങ്ങിയ വിഭവങ്ങൾ പിടിച്ചെടുത്തത്.
കൂടാതെ, റെസ്സ്റ്റോറന്‍റിലെ മാലിന്യം കിള്ളിയാറിലേക്ക് ഒഴുക്കി വിടുന്നതായും കണ്ടെത്തി. കട താൽക്കാലികമായി പൂട്ടാൻ ഉടമയ്ക്ക് നോട്ടീസ് നൽകിയെന്നും 25000 രൂപ പിഴയും ചുമത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. എച്ച്. ഐ. ബിന്ദു, പബ്ല്ളിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സബിത, മീര, ഷീന എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
